This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റവും ശിക്ഷയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറ്റവും ശിക്ഷയും

Crime and Punishment

റഷ്യന്‍ സാഹിത്യകാരനായ ഫയദോര്‍ ദസ്‌തയെവ്‌സ്‌കിയുടെ അതിപ്രസിദ്ധമായ നോവല്‍ (1867). യാതനയിലൂടെ മാത്രമേ മനുഷ്യനു പാപനിര്‍മുക്തനാകാന്‍ കഴിയൂ എന്ന തത്ത്വത്തിനു സ്ഥിരീകരണം നല്‌കുകയാണ്‌ ദസ്‌തയെവ്‌സ്‌കി ഈ കൃതിയില്‍ ചെയ്‌തിരിക്കുന്നത്‌.

ഫയദോര്‍ ദസ്‌തയെവ്‌സ്‌കി

മ്ലാനചിത്തനും ഏകാന്തപഥികനും ബുദ്ധിജീവിയുമായ റസ്‌കോല്‍ നിക്കോവ്‌ എന്നൊരു ദരിദ്രവിദ്യാര്‍ഥിയാണ്‌ ഇതിലെ പ്രധാന കഥാപാത്രം. അയാള്‍ ഒരു തത്ത്വത്തിനുവേണ്ടി ദുരമൂത്ത ഒരു കിഴവിയെ കൊല്ലുന്നു. ഈ കൊല സമുദായത്തിന്‌ ഒരു അനുഗ്രഹമേ ആകൂ എന്നാണ്‌ അയാളുടെ ചിന്ത. കൊല നടത്തുന്നതിനു മുമ്പ്‌ അസാമാന്യവ്യക്തികള്‍ സാമാന്യനിയമങ്ങള്‍ക്കും ധാര്‍മികമാനദണ്ഡങ്ങള്‍ക്കും അതീതരാണെന്നു സമര്‍ഥിച്ചുകൊണ്ട്‌ ഒരു ലേഖനം അയാള്‍ പ്രസിദ്ധീകരിച്ചിരുന്നു. താന്‍ ഒരു അസാധാരണനാണെന്നു സ്ഥാപിക്കാന്‍ ഈ കൊലമൂലം സാധിക്കുമെന്ന്‌ അയാള്‍ കരുതി. കിഴവിയുടെ സ്വത്തുകൊണ്ടു തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം. മനുഷ്യനന്മയ്‌ക്കുവേണ്ടി ആ സ്വത്തു വിനിയോഗിക്കുകയും ചെയ്യാം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങളും അയാള്‍ക്കുണ്ടായിരുന്നു.

വളരെ കരുതിക്കൂട്ടിയാണ്‌ കൊല നടത്തിയത്‌. എന്നാല്‍ ആ സമയത്ത്‌ അവിടെയെത്തിയ കിഴവിയുടെ സഹോദരിയെക്കൂടി കൊല്ലേണ്ടിവന്നു. ഒരു ദിവാസ്വപ്‌നത്തിലെന്നപോലെ കൃത്യം കഴിച്ച്‌ കിഴവിയുടെ ആഭരണങ്ങളും നോട്ടുകളും അപഹരിച്ചുകൊണ്ട്‌ അവിടെനിന്ന്‌ അയാള്‍ കഷ്‌ടിച്ചു രക്ഷപ്പെട്ടു. താനാണ്‌ കുറ്റവാളിയെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുപിടിക്കാതിരിക്കാന്‍ ഇവയെല്ലാം ഒരൊഴിഞ്ഞ വീട്ടില്‍ ഒരു വലിയ കല്ലിന്റെ ചുവട്ടില്‍ നിക്ഷേപിച്ചു. സ്വന്തം വസ്‌ത്രങ്ങളിലും ബൂട്ട്‌സിലും പറ്റിയിരുന്ന ചോരയുടെ പാടുകള്‍ കഴുകിക്കളഞ്ഞു. എന്നാല്‍ മനസ്സിലുദിച്ച സംഭ്രാന്തിയും ഉദ്വേഗവും ദൂരികരിക്കാന്‍ കഴിയാതെ അയാള്‍ ഒരു മാനസികരോഗിയെപ്പോലെ ആയി. ഇടയ്‌ക്കിടെ പൊലീസ്‌സ്റ്റേഷനും കുറ്റം ചെയ്‌ത സ്ഥലവും സന്ദര്‍ശിച്ചു. കുറ്റവാളി എന്നു സംശയിക്കപ്പെട്ട വേറൊരാളെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്യുകയും അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പക്ഷേ താന്‍ ചെയ്‌ത കുറ്റത്തിനു വേറൊരാള്‍ ശിക്ഷിക്കപ്പെട്ടതോടെ റസ്‌കോല്‍ നിക്കോവ്‌ കൂടുതല്‍ തളര്‍ന്നു.

ഒരു ദിവസം പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകണമെന്നു കാണിച്ചുകൊണ്ടുള്ള ഒരു ഉത്തരവ്‌ റസ്‌കോല്‍ നിക്കോവിനു കിട്ടി. തന്റെ കുറ്റം പൊലീസുകാര്‍ കണ്ടുപിടിച്ചുവെന്ന്‌ തീര്‍ച്ചയാക്കി, കുറ്റം ഏറ്റുപറയാന്‍ തയ്യാറായി അയാള്‍ പൊലീസ്‌ സ്റ്റേഷനില്‍ ചെന്നു. എന്നാല്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയോടു കടംവാങ്ങിയ പണം തിരിച്ചുകൊടുക്കണമെന്ന്‌ ആവശ്യപ്പെടാനായിരുന്നു നിക്കോവിനെ വിളിപ്പിച്ചത്‌. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക്‌ അയാള്‍ നല്‌കിയ മറുപടി സംശയങ്ങള്‍ക്കു വക നല്‌കി. അവര്‍ നടത്തിയ കൂടുതല്‍ അന്വേഷണങ്ങളില്‍ സംശയം ബലപ്പെട്ടു.

അന്ത:സംഘര്‍ഷം ദുര്‍വഹമായപ്പോള്‍ താനാണ്‌ കുറ്റവാളി എന്ന വസ്‌തുത അയാള്‍ തന്റെ ഒരു സുഹൃത്തിന്റെ മകളായ സോണിയയോടു തുറന്നുപറഞ്ഞു. ജീവിതദൗര്‍ഭാഗ്യങ്ങള്‍ക്കിരയായി, കുടുംബം പുലര്‍ത്താന്‍വേണ്ടി, ഇളംപ്രായത്തിലേ വേശ്യാവൃത്തി സ്വീകരിക്കാന്‍ നിര്‍ബന്ധിതയായിത്തീര്‍ന്ന ത്യാഗശീലയാണ്‌ സോണിയ. പോലീസിന്റെ മുമ്പില്‍ ഹാജരായി കുറ്റം ഏറ്റുപറഞ്ഞു മനഃശാന്തി നേടാന്‍ അവള്‍ ഉപദേശിച്ചു. അവസാനം അയാള്‍ അത്‌ അനുസരിച്ചു. കേസു വിചാരണയ്‌ക്കുശേഷം അയാള്‍ക്ക്‌ എട്ടുകൊല്ലത്തെ തടവുശിക്ഷയും സൈബീരിയയിലേക്കു നാടുകടത്തലും വിധിച്ചു.

സൈബീരിയയിലേക്കു റസ്‌കോല്‍ നിക്കോവിനെ അനുഗമിച്ച സോണിയയുടെ ത്യാഗപൂര്‍ണമായ പരിചരണം അയാളെ വേറൊരാളാക്കി മാറ്റി. സ്‌നേഹം അയാള്‍ക്കു പുനരുത്ഥാനം നല്‌കി.

ഈ പ്രധാനകഥയ്‌ക്കു പോഷകമായി നിബന്ധിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ കഥാനായകന്റെ അമ്മ, സഹോദരി ദുനിയ, അവളുടെ പ്രതിശ്രുതവരന്‍ ല്യൂഷിന്‍, ദുനിയയെ ഒടുവില്‍ വിവാഹം കഴിക്കുന്ന രസുമിഖിന്‍, സോണിയയുടെ പിതാവും മുഴുക്കുടിയനുമായ മര്‍മലദോവ്‌, പരമദുഷ്‌ടനായ സ്വിദ്രി ഗൈലോവ്‌, കുറ്റാന്വേഷണ വകുപ്പുമേധാവി ഫോര്‍ഫിറി പെട്രാവിച്ച്‌ എന്നിവര്‍ സ്‌മരണാര്‍ഹരാണ്‌. അന്യാദൃശ സവിശേഷതകളുള്ള വ്യക്തികളാണ്‌ ഈ കഥാപാത്രങ്ങളെല്ലാം. ഒമ്പതുദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ ശില്‌പഭംഗിയിലും കഥയുടെ വിവിധാംശങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയിലും ഗ്രന്ഥകാരന്റെ മറ്റു കൃതികളുടെ മുന്‍പന്തിയില്‍ നില്‌ക്കുന്നു. റഷ്യന്‍ സമൂഹജീവിതത്തിന്റെ രൂപഭാവങ്ങള്‍ സൂക്ഷ്‌മമായും സമഞ്‌ജസമായും ഇതില്‍ ആവിഷ്‌കൃതമായിരിക്കുന്നു. നന്മയും തിന്മയും കലര്‍ന്ന സഹജവാസനകളുടെ പ്രരണയാല്‍ ദുരന്തഹേതുകങ്ങളായ കൃത്യങ്ങള്‍ ചെയ്‌തുപോകുകയും അവയുടെ പ്രത്യാഘാതങ്ങളേറ്റ്‌ മനഃശാന്തി കിട്ടാതെ ഉഴലുകയും ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടന്ന്‌ ഒടുവില്‍ സ്വയമറിയാതെതന്നെ ത്യാഗത്തിലൂടെ ആത്മസാക്ഷാത്‌കാരം നേടുകയും ചെയ്യുന്ന മനുഷ്യന്റെ പൂര്‍ണമായ കഥയാണിത്‌. സൂക്ഷ്‌മമായ മനുഷ്യസ്വഭാവാപഗ്രഥനവും ധര്‍മാധര്‍മങ്ങളെക്കുറിച്ച്‌ അനുഭവാധിഷ്‌ഠിതമായ ഒരു അഭിസന്ധിയും നാം ഇതില്‍ കാണുന്നു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍